Kerala
കൊച്ചി: ബോഡി ഷെയ്മിംഗ് പരാമര്‍ശത്തിനു വിധേയയായ നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന ‘അമ്മ’.
ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയ്മിംഗ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു എന്ന കുറിപ്പോടെയാണ് ‘അമ്മ’ രംഗത്തെത്തിയത്. തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷന് പ്രസ് മീറ്റിനിടെയായിരുന്നു സംഭവം.
സിനിമയില്‍ എടുത്ത് ഉയര്‍ത്തിയപ്പോള്‍ എന്തായിരുന്നു ഭാരമെന്നായിരുന്നു യുട്യൂബ് വ്ലോഗറുടെ ചോദ്യം. ഇതിനോട് ഗൗരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
തന്റെ ഭാരവും സിനിമയും തമ്മില്‍ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനമില്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ താരങ്ങളടക്കം നിരവധി പേര് ഗൗരിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തിയിട്ടുണ്ട്.
നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി നടി ഖുശ്ബുവും, ചോദ്യം ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയതില്‍ അഭിനന്ദനമെന്ന് സുപ്രിയ മേനോനും കുറിച്ചു.
National
ചെന്നൈ: പത്രസമ്മേളനത്തിനിടെ ശരീരഭാരത്തെക്കുറിച്ചു ചോദിച്ച യുട്യൂബറിന് മലയാള നടി ഗൗരി ജി. കിഷൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി. എന്റെ തടി എങ്ങനെയാണ് തനിക്ക് പ്രശ്നമാകുന്നതെന്ന് അറിയില്ല, ചോദ്യം സിനിമയുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണ്.
എന്റെ ഭാരം എന്റെ വ്യക്തിപരമായ കാര്യമാണ്. അതെന്റെ കഴിവുകളുമായി താരതമ്യപ്പെടുത്തരുത്. ഇത് ബോഡി ഷേമിംഗ് ആണ്. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തമായേ കണക്കാക്കാനാകൂ എന്നായിരുന്നു ഗൗരിയുടെ മറുപടി.
ഇതുവരെ നല്ല ക്യാരക്ടറുകളാണ് ചെയ്തിട്ടുള്ളത്. എന്റെ കഴിവുകൾക്ക് തന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതു ജേർണലിസമല്ല, ആ പ്രഫഷന്റെ വിലകുറച്ചുകാണരുതെന്നും ജേർണലിസം വിദ്യാർഥിനികൂടിയായ ഗൗരി രൂക്ഷമായി പ്രതികരിച്ചു. തനിക്കു പിന്തുണ നൽകിയതിനെ മാധ്യമപ്രവർത്തകരെ ഗൗരി അഭിനന്ദിച്ചു.
തമിഴ്, മലയാളം സിനിമകളിൽ പ്രശസ്തയായ ഒരു നടിയോടു മോശമായി പെരുമാറിയ യുട്യൂബറിന്റ നടപടിയെ അപലപിക്കുന്നതായി ചെന്നൈ പ്രസ് ക്ലബ് അറിയിച്ചു. തന്റെ മൗനം ബോഡി ഷേമിംഗിനെ അനുകൂലിക്കുന്നതുകൊണ്ടല്ലെന്ന് പത്രസമ്മേളത്തിൽ പങ്കെടുത്ത സഹനടൻ ആദിത്യ മാധവൻ പറഞ്ഞു.
വീഡിയോ വൈറലായതോടെ പലരും പ്രതികണങ്ങളുമായി രംഗത്തെത്തി. ജേർണലിസത്തിന്റെ മറവിൽ ചിലർ വ്യക്ത്യാധിക്ഷേപങ്ങൾ നടത്തുന്ന പ്രവണത വർധിച്ചുവരുന്നതായും ഇതിനു തടയിടണമെന്നും സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ പ്രതികരിച്ചു. മാന്യമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന ജേർണലിസ്റ്റുകൾക്ക് ചുട്ടമറുപടി കൊടുക്കണമെന്ന് നടി ഖുശ്ബു സുന്ദർ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കര്‍ക്ക് കത്ത് നല്കി.
പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസിനു കളങ്കം വരുത്തുന്നതും പാര്‍ലിമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ചായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപ പരാമര്‍ശം. എട്ടുമുക്കാല്‍ അട്ടിവച്ച പോലെ ഒരാള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച്, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കാണുന്ന എല്ലാവര്ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.